Monday, February 24, 2014

കൊയ്ത്തു കഴിഞ്ഞ വിശാലമായ പാടത്ത് മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങള്‍ക്കു പിറകെ - കൈയ്യിലൊരു കൊട്ടയുമേന്തി ചാണകം പെറുക്കി നടക്കലായിരുന്നു അവള്‍ക്ക് പണി .
സൂര്യന്‍റെ ചോട്ടില് പകലന്തിയോളം വെയിലും കൊണ്ട് നടന്നത് കൊണ്ടാവാം പൊതുവേ കറുത്ത മേനിയുള്ള അവള്‍ക്ക്
ശെരിക്കും ചാണകത്തിന്‍റെ നിറം കൈവന്നത് .

ആളൊഴിഞ്ഞ് ആരവങ്ങളില്ലാതായ ആ പാടത്ത് -
ഇരു വശവും പൊന്തകള്‍ വളര്‍ന്ന തോട്ടുവരമ്പിലെ കാട്ടുചെടികളില്‍ ശക്തിയില്‍ വീശി ഇക്കിളിയൂട്ടുന്ന മേടക്കാറ്റിന്‍റെ മര്‍മ്മരം പലപ്പോഴും നിശ്ശബ്ദതയെ ഇല്ലാതാക്കുന്നുണ്ട് !

അലപം അകലെയായി നോക്കെത്താവുന്ന ദൂരത്ത്‌
കാലികളെ മേക്കാന്‍ വന്ന പൊടിമീശ മുളച്ച
കുരുത്തം കെട്ട രണ്ടുമൂന്ന്‌ പീക്കിരിപ്പിള്ളേര്‍ കൊറ്റികളുടെ
പിറകെയോടി അവയെ വടിയെറിഞ്ഞു പിടിക്കാന്‍ പാഴ്ശ്രമം നടത്തുകയാണെന്ന് തോന്നുന്നു. ഇടയ്ക്കൊക്കെ അവരുടെ ആര്‍പ്പുവിളികളും കാറ്റിന്‍റെ അലകല്‍ക്കൊപ്പം കേള്‍ക്കാം .